"അല്ല പെണ്ണേ... നീയെന്തേ..
എഴുതിയ വരിയൊക്കെ വെട്ടിത്തിരുത്തുന്നു? !!
അസ്ഥിക്ക് പിടിക്കാത്തതൊന്നും,
എഴുതാത്തവളല്ലേ നീ?? "
"അങ്ങനെ തന്നെ പൊന്നേ..
പക്ഷേ.. വരികൾ ക്കിടയിൽ,
അരുതാത്തതെന്തേലും വായിച്ചിട്ടാണോ...
കാവൽക്കാരന്റെ ഇടം കവിളിൽ, ആയമ്മയുടെ
അഹങ്കാരക്കൈ പതിഞ്ഞത് !!?? "
"അത് കണ്ടിപ്പോൾ, പെണ്ണിനായ് എഴുതിയതൊക്കെ...
നീയെന്തിനു തിരുത്തുന്നു??
പെണ്ണാവാൻ ആദ്യം വേണ്ടതേ...
ആണിന്റെ കയ്യൂക്കല്ലന്നേ....
ഉലയിൽ ഉരുകിതെളിഞ്ഞ പൊന്നിന്റെ
പതം വന്ന മനസാണേയ്... !!
വെണ്ണീർ പൂണ്ടാലും ജ്വലിക്കാനറിയണം.... ഉരുകിയാലുറക്കാനും... ഉറച്ചാൽ, ഉരുകാനുമാവണം....
കൂടെ ചെമ്പു ചേർന്നാലെന്താ...
പൊന്നു പൊന്നല്ലേ പെണ്ണേ?
ഉരുകാത്ത പൊന്നു പൊന്നല്ല പെണ്ണേ... അലിയാത്ത പെണ്ണ് പെണ്ണുമല്ല.
പെണ്ണെഴുത്തൊന്നും നീ
തിരുത്തല്ലേ.....
ആണായാലും പെണ്ണായാലും, അഹങ്കാരത്തിന്റെ
വിഷപ്പല്ലു പൊഴിക്കാൻ.. കാലത്തിനറിയാമെന്നേ...
നീ എഴുത് വെട്ടാതെ തിരുത്താതെ..... "
No comments:
Post a Comment