Tuesday, 2 December 2014

എന്‍റെ വീട് ...




വയല്‍ക്കരയില്‍ കശുമാവുകൾ അതിരിടുന്ന
എന്റെ വീട്..
പിന്നിലെ മുളംകാട്ടിലെ ചിത്രകൂടങ്ങളിൽ 
സർപ്പങ്ങൾ കാവലുള്ള
എന്റെ വീട്..
ആകാശം തൊട്ട ചില്ലകളിൽ
അംബിളിമാമനെ താരാട്ടുന്ന വാകമരമുള്ള
എന്റെ വീട്
വൃശ്ചികത്തണുപ്പിനൊപ്പം പൂത്ത പാലയുടെ
ഗന്ധത്തിൽ ഉറങ്ങുന്ന
എന്റെ വീട്..
നന്ത്യാർവട്ടപ്പൂവും ഗന്ധരാജനും തുളസിയും
വിരിയുന്ന,അമ്പലമണമുള്ള
എന്റെ വീട്..
അവിടെയാണ് ഞാൻ പിറന്നതും പിച്ച വച്ചതും ..
വളര്ന്നതും വധുവായതും
ഒടുവിലൊരു മഴക്കാലരാത്രിയിലൊരുണ്ണിക്ക് ..
ജന്മമേകി ഒരമ്മയായ് തീര്ന്നതും..
എന്നിട്ടും ...
ഇന്നത് എന്റെയല്ല..
വിറ്റു പോയെന്ന് എല്ലാവരും പറയുന്നു.. അറിയുന്നു..
പക്ഷെ ..എനിക്കതാണിപ്പോഴും
എന്റെ വീട്..

Monday, 1 December 2014

സീതായനം


അമ്മേ വസുന്ധരേ ഇനിയൊരിക്കല്‍ കൂടി
ഇവളെ നിന്നുദരത്തില്‍ സ്വീകരിക്കൂ.
ആളുന്നോരഗ്നിയില്‍ നീരാടി വന്നുഞാന്‍
തെളിയിച്ചു വീണ്ടുമിന്നഗ്നിശുദ്ധി !!

ഇനിയെനിക്കെന്തിനീ രാജപത്നീപദം ?
ഇനിയെനിക്കെന്തിനീ മാതൃ ഭാവം?
അമ്മേ വസുന്ധരേ ,ഞാന്‍ നിന്‍റെ പുത്രിയാണെത്ര
സഹിച്ചു ഞാനിത്ര നാളും?

രാജ ധര്‍മത്തിന് പൂര്‍ണത നല്‍കുവാന്‍ ,
കാടു കയറ്റിയെന്‍ ഭര്‍തൃ നീതി.
രാമപുത്രന്മാര്‍ക്കുയിര്‍ പകുത്തേകുവാന്‍
മാത്രമാ നിന്ദയെ ഞാന്‍ ചുമന്നു.

കാലം മുറിവേറ്റു പാഞ്ഞെത്തി നിന്നിതാ
വീണ്ടുമയോധ്യയില്‍ മൂകമായി.

രാമനും രാജ്യവും മാറോടണച്ചെന്റെ
മക്കളെ,ഭ്രഷ്ടില്ലവര്‍ക്കു മാത്രം!
പെറ്റുവളര്‍ത്തിയ സീതയ്ക്ക് മാത്രം
വിധിക്കുന്നു വീണ്ടുമോരഗ്നി ശുദ്ധി!!!

അമ്മേ ,പ്രവേശിച്ചു ഞാനഗ്നിയില്‍
ചുട്ടുപൊള്ളുന്ന നെഞ്ചില്‍ നെരിപ്പോടുമായ്
കത്തി ജ്വലിക്കും ബടവാഗ്നിയാമെന്റെ
ദുഖാഗ്നിയെക്കാളോരഗ്നിയുണ്ടോ?

ആര്‍ത്തു വിളിക്കുന്നു കോസലം,”ജാനകി
ദേവി പതിവൃത തന്നെ രാമാ...
ഞങ്ങള്‍ക്കു വേണ്ടി ത്യജിച്ചതല്ലേ?പ്രഭോ
ഞങ്ങള്‍യാചിക്കുന്നു ,സ്വീകരിക്കൂ.”

രാമന്റെ കൈത്തലം നീണ്ടു..പ്രജകളെ
പ്രീതിപ്പെടുത്തലേ രാജധര്‍മം..
കാനനം കാണുവാനെന്നു വ്യാജം ചൊന്നു
കാട്ടിലയച്ചതും രാജധര്‍മം.

പൂര്‍ണ ഗര്ഭാലസ്യമാര്‍ന്ന തന്‍ പത്നിയെ
കയ്യോഴിയുന്നതോ ഭര്‍തൃ ധര്‍മം?
അമ്മേ വസുന്ധരേ വേഗം പിളര്‍ന്നു നീ
വന്നെന്നെയെന്നെക്കുമേറ്റ് വാങ്ങൂ...
തൊട്ടാലശുദ്ധയായ്‌ പോകും ,ഈ ശ്രീരാമ
ഹസ്തമെനിക്കിനി വേണ്ട മേലില്‍.

സ്ത്രീയ്യായ് പിറന്നു നുകം പേറുമായിരം
ജന്മങ്ങള്‍ നാളെയും നിന്നിലുണ്ടാം..
പുച്ഛിക്കുമന്നവര്‍ സീതയെ രാമന്റെ
കൈ തൊട്ടു വീണ്ടും ആശുദ്ധയായാല്‍

അമ്മേ വസുന്ധരേ ,നന്ദി നിന്‍ വേവുന്ന,
നെഞ്ജിലെന്നെ ചേര്‍ത്തണച്ചുവല്ലോ ..?
നന്ദി,സാകേതമേ മറ്റാര്ക്കുമാവാത്ത
പുണ്യത്തിനിന്നു നീ ഹേതുവായി.
അമ്മതന്‍ ഗര്‍ഭ ഗൃഹത്തിലേക്കുള്ലോരെന്‍
യാത്രക്കു നീ തന്നെ വേദിയായി.

രാമായണമെന്നു പേര്‍ കുറിച്ചന്ത്യത്തില്‍
സീതായനമായ് പരിണമിച്ച
കാവ്യം രചിച്ച മഹാമുനേ സീതയ്ക്കു
മംഗളം നേരു വിട കൊള്‍വു ഞാന്‍ .