Sunday, 20 September 2020

ഇനിയെന്തിനെപ്പറ്റി

ഇനിയെന്തിനെപ്പറ്റിയെഴുതുവാന്‍
തൂലിക മഷി ചോര്‍ന്നു നിശ്ചല 
ചിത്രം പോല്‍ വിമൂകമായ് ..
പൂവിട്ട കണിക്കൊന്ന
പോലെന്നും മോഹിപ്പിച്ചു 
കൂടെയുണ്ടുറങ്ങിയ 
കവിതക്കും വാര്ധക്യമായ് ..
ഇനിയേതോ വാല്‍ക്കിണ്ടിയില്‍ 
നിന്നു വീണെന്നാത്മാവില്‍
ഒടുവിലെയമൃതമായ്  അലിയും 
ജലം പോലെ.. 
ഒരു വട്ടം കൂടിയൊഴുകൂ ,
പിടയുമെന്‍ ഹൃദയ രക്തം ചോര്‍ത്തി 
നിറക്കട്ടെ എന്‍ തൂലിക...
ഇനിയെന്തിനെപ്പറ്റിഎഴുതുവാന്‍ 
എന്നാകട്ടെഒടുവിലെന്‍ തൂലിക 
എഴുതുമാ ഹംസഗാനം
നിദ്ര വിട്ടുണര്‍ന്നു പോയാലും മുറിയരുതെയോന്നോര്‍ത്തു
ഇമകള്‍ അമര്‍ത്തി ഒളിപ്പിക്കുന്നകിനാവ്‌ പോലെയാണ് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..
ചാറ്റല്‍ മഴയുടെ ഇരമ്പത്തിലേക്ക് ലയിച്ചുചേര്‍ന്ന 
അച്ഛന്റെ സൈക്കിളിന്‍റെ  ശബ്ദം...
മഴ കുതിര്‍ത്ത കടലാസിനുള്ളിലെ 
ഇലക്കീറിലെ പലഹാരങ്ങളുടെ 
എണ്ണകിനിയുന്ന മധുരം...
മതിയാവോളം വിളമ്പിയൂട്ടുന്ന 
സ്നേഹക്കയ്യുകള്‍..
മെല്ലിച്ച നെഞ്ഞിലേക്ക് ചേര്‍ന്നു  നിന്ന
 നിമിഷങ്ങളുടെ വാത്സല്യചൂട്....
ഒടുവില്‍ നനയാതെ തണുക്കാതെ 
ബാല്യത്തിലെന്ന പോലെ
കുടക്കീഴില്‍ ചേര്‍ത്ത് യാത്രയാക്കിയ 
സങ്കടക്കണ്ണുകള്‍...
അകലുന്ന വാഹനത്തിന്‍റെ 
ജാലകക്കാഴ്ചയായ് മഴ നുലുകള്‍ക്കിടയില്‍
അച്ഛന്‍..അതവസാനക്കാഴ്ച്ച യെന്നറിഞ്ഞില്ലെങ്കിലും
കണ്ണുകള്‍ തുളുംബിയോഴുകി മറ്റൊരു മഴപ്പെയ്തായി ഞാന്‍ ....
പിന്നൊരിക്കലും കാണാന്‍ ഇടയില്ലെന്നറിഞ്ഞെങ്കില്‍
കണ്ണു ചിമ്മാതെ ഞാന്‍ അരികത്തിരുന്നേനെ...
മരിക്കാനും എനിക്കിനി ഭയമില്ല ...
അച്ചനുണ്ടാവും..അവിടെന്നെ കാത്തിരിക്കുവാന്‍....

മഴയോർമകൾ

അന്നെനിക്ക് മഴയോട് സ്നേഹമായിരുന്നു.
പാടത്ത് കൂടി ചാറി വരുന്ന മഴയ്ക്ക് മുന്‍പേ 
ഞാന്‍ മത്സരിചോടിയിട്ടുണ്ട് .
വെളുത്ത മണ്ണിനു മീതെ പുഴ പോലൊഴുകുന്ന
മഴ വെള്ളത്തില്‍ മഴത്തുള്ളികള്‍ 
കുമിളകള്‍ തീര്‍ക്കുന്നത് കാണാന്‍ 
ജാലകങ്ങള്‍ തുറന്നിട്ടു ഞാനിരിക്കും .
പിശറന്‍കാറ്റ് ,മുറിയിലേക്ക് 
വാരിയെറിയുന്ന മഴച്ചരല്‍ കല്ലുകലേറ്റ്
എന്‍റെ ഉടല്‍ തരിക്കും.
കറുത്ത മേഘക്കൂട്ടങ്ങളെ വലിച്ചിഴച്ച് 
കലിപൂണ്ട കാറ്റില്‍ മരങ്ങളുലയും 
മുടിയഴിച്ചാടുന്ന പെണ്ണിനെ പോലെ ..
മുറ്റം നിറയെ ചിതറിവീണ നാട്ടു മാമ്പഴങ്ങളില്‍
ഒരുപാട് മധുരം ബാക്കി വച്ച് മഴ മറഞ്ഞു പോകും 
തണുത്ത കാറ്റിന്റെ കൈ പിടിച്ച് 
അകലേക്ക് ...അകലേക്ക്..
ഇങ്ങിനി വരാതെ മറഞ്ഞ ആ പഴയ മഴയോട് 
എനിക്കിന്നും  സ്നേഹമാണ്...
പ്രണയമല്ല ,വെറുതേ... വെറുതേ... സ്നേഹം.

വാൽകൈറി

എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു 
നിറയെ കവിതകളെഴുതി... 
തിരക്കുള്ള നഗരത്തിൽ ഒറ്റക്കൊരു കൂട്ടിൽ 
പാട്ടും പുസ്തകങ്ങളുമായി 
ഒരു പാവം ജീവിതം... 
പക്ഷെ പിന്നിട്ട വഴികളിലെവിടെയോ ഞാനതു മറന്നു... 
ഇന്ന് ഞാനെന്റെ മകളെ പഠിപ്പിക്കുന്നത് 
ചിറകില്ലെങ്കിലും
സ്വപ്‌നങ്ങൾ മറക്കാതെ
അവയിലേക്ക് പറന്നെത്താനാണ്.... 
അവൾ പറന്നെത്തും..
കാരണം അമ്മയവൾക്ക് പറഞ്ഞു കൊടുത്തത് കുതിരപ്പുറത്തു വന്നെത്തി അവളെ രക്ഷിക്കുന്ന രാജകുമാരന്റെ
കഥയല്ല... 
ഉഷ്ണം പുകയുന്ന മരുഭൂമിയിൽ ഉടവാളേന്തി കുതിക്കുന്ന വാൽകൈറിയുടെ കഥയാണ്... 
അവളുടെ സങ്കൽപ്പങ്ങളിൽ അവളിന്നൊരു വാൽകൈറിയാണ്.... 
അങ്ങനെ ആവട്ടെ അല്ലേ?
"അതേയ്.. എനിക്ക് നിന്നോട് പ്രണയമാണ്.. !!!
നിന്റെ ചിരി.. 
എന്റെ നിലാവാണ്‌ പെണ്ണേ... 
തരില്ലേ എനിക്കായ് നിന്റെയീ ജൻമം? "

"അരുത് സുഹൃത്തേ... പ്രണയത്തിന്‌ പെട്രോളിന്റെ മണമായത്,  നിങ്ങളറിഞ്ഞില്ലെന്നുണ്ടോ?!! ഒരു തീക്കൊള്ളിയേറിൽ... 
എരിഞ്ഞില്ലാതെയാവാൻ... 
എനിക്കു ഭയമാണ് കേട്ടോ... !!
എന്റെയീ ജന്മം ഞാനായി ജീവിക്കാൻ.... 
ഒരൽപം വഴി തരൂ... പ്ലീസ്."

പെണ്ണ്

"അല്ല പെണ്ണേ... നീയെന്തേ.. 
എഴുതിയ വരിയൊക്കെ വെട്ടിത്തിരുത്തുന്നു? !!
അസ്ഥിക്ക് പിടിക്കാത്തതൊന്നും, 
എഴുതാത്തവളല്ലേ നീ?? "

"അങ്ങനെ തന്നെ പൊന്നേ.. 
പക്ഷേ.. വരികൾ ക്കിടയിൽ, 
അരുതാത്തതെന്തേലും വായിച്ചിട്ടാണോ... 
കാവൽക്കാരന്റെ ഇടം കവിളിൽ,  ആയമ്മയുടെ 
അഹങ്കാരക്കൈ പതിഞ്ഞത് !!?? "

"അത് കണ്ടിപ്പോൾ, പെണ്ണിനായ് എഴുതിയതൊക്കെ... 
നീയെന്തിനു തിരുത്തുന്നു?? 
പെണ്ണാവാൻ ആദ്യം വേണ്ടതേ... 
ആണിന്റെ കയ്യൂക്കല്ലന്നേ.... 
ഉലയിൽ ഉരുകിതെളിഞ്ഞ പൊന്നിന്റെ 
പതം വന്ന മനസാണേയ്... !!
വെണ്ണീർ പൂണ്ടാലും ജ്വലിക്കാനറിയണം.... ഉരുകിയാലുറക്കാനും... ഉറച്ചാൽ,  ഉരുകാനുമാവണം.... 
കൂടെ ചെമ്പു ചേർന്നാലെന്താ... 
പൊന്നു പൊന്നല്ലേ പെണ്ണേ? 
ഉരുകാത്ത പൊന്നു പൊന്നല്ല പെണ്ണേ... അലിയാത്ത പെണ്ണ് പെണ്ണുമല്ല. 
പെണ്ണെഴുത്തൊന്നും നീ 
തിരുത്തല്ലേ..... 
ആണായാലും പെണ്ണായാലും,  അഹങ്കാരത്തിന്റെ 
വിഷപ്പല്ലു പൊഴിക്കാൻ.. കാലത്തിനറിയാമെന്നേ... 
നീ എഴുത് വെട്ടാതെ തിരുത്താതെ..... "

രാവണായനം



സന്ധ്യക്കുരുവിട്ട ജപനാമമായാണ് രാമനെ ആദ്യമറിഞ്ഞത്... 
ഭക്തിയുടെ ഭസ്മക്കുറിയായും... കർക്കിടകപ്പെയ്ത്തിനൊപ്പം 
ഉമ്മറത്തുയർന്ന ശ്രുതി മാധുരിയായും... 
രാമായണം ഹൃത്തിലലിഞ്ഞു ചേർന്നു.
 പിന്നെ... ചിന്താവിഷ്ടയായ സീതയിൽ ആശാന്റെ 
കാവ്യപ്പെയ്ത്തിൽ, രാമ വിഗ്രഹം ഉടയുന്നതും... 
സീതായനമായ് കാവ്യം തിരുത്തപ്പെട്ടതും അറിഞ്ഞു... 
രാജത്വമെന്ന അച്ചിലൊതുങ്ങിപ്പോയ, 
രാമൻ മറന്ന പതിഭാവവും പിതൃത്വവും കണ്ടു... 
സീതാ പരിത്യാഗം സൗമിത്രിമേൽ ആജ്ഞയായ് 
വീണപ്പോൾ, ഭക്തി പുച്ഛമായ് മാറി... 
ഒടുവിൽ വച്ചു നീട്ടിയ  പത്നീ പദത്തിനായ് വീണ്ടുമൊരു 
അഗ്നിപരീക്ഷയ്ക്കു കൂടി ശിരസു താഴ്ത്താതെ 
അമ്മയുടെ ഗർഭത്തിലേക്കു തിരിച്ചുപോയ
 ജാനകിയോട് ആരാധനയായി.. !!!
ഇന്ന് രാമായണം, രാവണനായ് വായിക്കപ്പെടുകയാണ്....!! 
ബ്രഹ്മതേജസും രാക്ഷസ വീര്യവും ഒന്നു ചേർന്ന ദശമുഖൻ...!! 
സംഗീതത്തിന്റെ മറുകര കണ്ടവൻ... !!!
വൈദ്യനായും... യോദ്ധാവായും.... ഒരുപോലെ പേരെടുത്തവൻ!! 
അപഹരിച്ചെടുത്തിട്ടും, അനുവാദമില്ലാതെ മൈഥിലിയുടെ 
വിരൽത്തുമ്പിൽ പോലും തൊടാതിരുന്നവൻ !!!!
ഒടുവിൽ... നികുംഭിലയുടെ യജ്ഞപുണ്യം നൽകേണ്ട,  
അമരത്വം പോലും,  പത്നിയുടെ രക്ഷയ്ക്കായ്... 
സ്വയം ത്യജിച്ച മഹാധീരൻ... !!!
രാവണന്റെ ഉയിരെയ്‌തെടുത്തിട്ട്, രാമൻ സീതക്കു നൽകിയതെന്ത്?  
അഗ്നിയിൽ കുളിച്ചിട്ടും മായാത്ത,  അശുദ്ധിയുടെ കറ വീണ പരിത്യാഗമല്ലേ?? !! 
ഹേ രാവണാ..!! നിന്റെ കോട്ടയിൽ.. അവൾ.. ജാനകി... സുരക്ഷിതയായിരുന്നു...!! 
ആദരണീയയും.!!!. പിന്നെ നിനക്കവൾ അമൂല്യവുമായിരുന്നു..!!!. 
രാമായണമല്ല കൂട്ടരേ.... "രാവണായനം"
ഇനി ആരാണത് മാറ്റിയെഴുതുക??

അമ്മയും മകളും

“അമ്മക്ക് ദേഷ്യമാണ് എപ്പോഴും.. !!
കോപത്താൽ മിഴി ചുവന്നു.
. വിറ പൂണ്ട സ്വരത്തിൽ മകൾ പറയുകയാണ്... 
“അമ്മക്കല്ല നിനക്കാണ്.. “
അവളുടെ കണ്ണും ചുവന്നിരുന്നു.. 
അവർക്ക് വാശിയേറി.. 
ഒടുവിൽ പറഞ്ഞു മടുത്ത് തളർന്നു 
അവർ പിണങ്ങി മാറിയിരുന്നു. 
അമ്മക്ക് മുന്നിലൂടെ ഋതുപ്പക്ഷികൾ
 പിന്നോട്ട് പാറിയകന്നു
 അവിടെയൊരമ്മ സ്വരമുയർന്നു..... 
“തൃസന്ധ്യക്ക്‌ മുടി വിടർത്തല്ലേ... 
പെണ്ണേ നീ ചൂളമടിക്കല്ലേ.. 
വാതിൽപ്പടിയിൽ ഇരിക്കല്ലേ... 
ഇരുന്നിട്ട് കാലാട്ടല്ലേ... 
മലർന്നു കിടന്നുറങ്ങല്ലേ... “
അരുതും പിന്നരുതും കേട്ട്
 ഇരു ചെവിയും പൊത്തിയിരുന്നു. 
പെൺകിടാവ് ഒരാൾ മൂവന്തിക്ക് മുടി വേറെടുത്തു.. 
ചേക്കേറുന്ന പക്ഷിച്ചിലപ്പിനൊപ്പം 
നീട്ടി നീട്ടി ചൂളം വിളിച്ചു... 
ചാഞ്ഞ മരക്കൊമ്പിലിരുന്നു കൊലുസ് ഇട്ട
 പാദങ്ങൾ താളത്തിലാട്ടി.... 
വാതിൽ പടിയിൽ ഇരുന്ന് മഞ്ഞും മഴയും 
പടിപ്പുര കയറുന്നതു കണ്ടു.... 
ചില്ലോടിനുള്ളിലൂടെ നിലാവ് ഊർന്നിറങ്ങുന്നതു കാണാൻ 
മലർന്ന് തന്നെ കിടന്നു... !!
പിന്നെ എപ്പോഴോ.. 
ഋതുക്കൾ ഒരുപാട് പറന്നപ്പോൾ 
അവളും അമ്മയായി !!
അവളിലെ അമ്മയ്ക്കു ആശങ്കകളാണ്.. 
മകൾ വളരുന്ന സമൂഹത്തെ കുറിച്ച്... 
കാലത്തെ കുറിച്ച്... 
അമ്മയുടെ ചിന്തകൾ ഏവർക്കും തമാശയല്ലേ? 
ഏതു കാലത്തും.. ഏതു മക്കൾക്കും... 
അതുകൊണ്ട്... 
“അമ്മക്ക് ദേഷ്യമാണ്.. എപ്പോഴും !!”
മകളുടെ വാക്കുകൾ കാലങ്ങൾക്ക് പിന്നിൽ നിന്നും
 സ്വന്തം സ്വരത്തിൽ കേട്ടതിന്റെ തിരിച്ചറിവിൽ 
അമ്മ ചിരിച്ചു 
മകളുടെ നനഞ്ഞ കവിളിൽ ഒരു മുത്തമായ്... 
അമ്മ സ്നേഹമലിഞ്ഞു ചേരവേ...
മകൾ വീണ്ടും പൈതലായി.. 
ചിരിച്ചുവോ ഋതുപ്പക്ഷി? 
ആവർത്തനമെന്നോർത്താവാം !!!

കവിയും പ്രണയവും

ഞാനെഴുത്തിനായ്, ഒരു വിഷയം തിരയുകയായിരുന്നു... 
വേഗത്തിൽ പേനത്തുമ്പിൽ എത്തിയത് പതിവുപോലെ പ്രണയമായിരുന്നു... 
വേണ്ട പ്രണയം വേണ്ട.. 
പറഞ്ഞു പഴകിയതു ഞാൻ എഴുതുന്നില്ല. 
അപ്പോൾ പ്രണയം പറഞ്ഞു 
 "പഴകും തോറും വിലയേറുന്ന 
 വീഞ്ഞാണ് ഞാൻ... "
 "വേണ്ട.. വേണ്ട.. അതുകേട്ട് ഞാൻ മടുത്തു. പതിനാറിൽ എഴുതേണ്ടതാണ് 
പ്രണയത്തെ കുറിച്ച്. 
നീ കണ്ടില്ലേഎന്റെ മുടിയിഴകൾ നരച്ചത്?  കണ്ണട ചില്ലുകൾക്ക് 
കട്ടി ഏറിയിട്ടും... 
കാഴ്ചയ്ക്ക് മൂടൽമഞ്ഞ് ആണ്...."
പ്രണയം ചിരിച്ചു.. 
"നീയെന്തു കവിയാണ്? 
ജരയും നരയും ഉടലിന് അല്ലേ? 
ഞാൻ ഉയിരിൽ ആണ് അലിയുന്നത്... അതിനെന്നും ഒരേ പ്രായം...ഒരേ രൂപം..
 ഞാൻ പടരുമ്പോൾ മുറിവുകൾ കരിയുന്നതും 
ശൂന്യതകൾ നിറയ്ക്കപ്പെടുന്നതും 
നീയറിയാഞ്ഞിട്ടാവും "
പക്ഷേ പ്രണയമേ.. 
ഉണങ്ങാത്ത മുറിവുകളേൽപ്പിക്കാനും 
വിരുതില്ലേ നിനക്ക്? 
അവയിലെ  നിണം വാർന്ന് 
ചിലരെങ്കിലും മൃതിയിൽ ഒടുങ്ങാറുമുണ്ട്.... 
 അതുകൊണ്ട്.. 
എനിക്ക് എഴുതാൻ നിന്നെ വേണ്ടേ വേണ്ട..."
എന്നിട്ടും കൂട്ടാക്കാതെ 
അത് വീണ്ടും പറഞ്ഞു
"നീയെന്നെ അറിയാഞ്ഞിട്ടാണ്.
പറയാതെ അറിയാതെ... 
മഴയുടെ ഇല്ലാ ഗന്ധം പോലെ...
നിലാവിന്റെ ഇല്ലാ നിറം പോലെ... 
ഞാൻ ഉയിരെടുക്കാറുണ്ട്.
ചിരി മറന്നവർക്ക് ചെറു ചിരിയായി... 
ഒരുപാട് വേനൽ കൊണ്ടവർക്ക്
ചാറ്റൽമഴ പോലെ...
അതുകൊണ്ട് എന്നെ തടയല്ലേ...
നീ എഴുതിയില്ലെങ്കിലും, ഞാൻ പെയ്തു കൊണ്ടേയിരിക്കും... "
പ്രണയം  പറഞ്ഞു കൊണ്ടേയിരുന്നു...
തോൽക്കാൻ കഴിയാതെ ഞാൻ എഴുത്തു നിർത്തി...
വേണ്ട.. പ്രണയത്തെ കുറിച്ച് എഴുതാൻ
എനിക്കിഷ്ടമല്ല!!