Sunday, 20 September 2020

രാവണായനം



സന്ധ്യക്കുരുവിട്ട ജപനാമമായാണ് രാമനെ ആദ്യമറിഞ്ഞത്... 
ഭക്തിയുടെ ഭസ്മക്കുറിയായും... കർക്കിടകപ്പെയ്ത്തിനൊപ്പം 
ഉമ്മറത്തുയർന്ന ശ്രുതി മാധുരിയായും... 
രാമായണം ഹൃത്തിലലിഞ്ഞു ചേർന്നു.
 പിന്നെ... ചിന്താവിഷ്ടയായ സീതയിൽ ആശാന്റെ 
കാവ്യപ്പെയ്ത്തിൽ, രാമ വിഗ്രഹം ഉടയുന്നതും... 
സീതായനമായ് കാവ്യം തിരുത്തപ്പെട്ടതും അറിഞ്ഞു... 
രാജത്വമെന്ന അച്ചിലൊതുങ്ങിപ്പോയ, 
രാമൻ മറന്ന പതിഭാവവും പിതൃത്വവും കണ്ടു... 
സീതാ പരിത്യാഗം സൗമിത്രിമേൽ ആജ്ഞയായ് 
വീണപ്പോൾ, ഭക്തി പുച്ഛമായ് മാറി... 
ഒടുവിൽ വച്ചു നീട്ടിയ  പത്നീ പദത്തിനായ് വീണ്ടുമൊരു 
അഗ്നിപരീക്ഷയ്ക്കു കൂടി ശിരസു താഴ്ത്താതെ 
അമ്മയുടെ ഗർഭത്തിലേക്കു തിരിച്ചുപോയ
 ജാനകിയോട് ആരാധനയായി.. !!!
ഇന്ന് രാമായണം, രാവണനായ് വായിക്കപ്പെടുകയാണ്....!! 
ബ്രഹ്മതേജസും രാക്ഷസ വീര്യവും ഒന്നു ചേർന്ന ദശമുഖൻ...!! 
സംഗീതത്തിന്റെ മറുകര കണ്ടവൻ... !!!
വൈദ്യനായും... യോദ്ധാവായും.... ഒരുപോലെ പേരെടുത്തവൻ!! 
അപഹരിച്ചെടുത്തിട്ടും, അനുവാദമില്ലാതെ മൈഥിലിയുടെ 
വിരൽത്തുമ്പിൽ പോലും തൊടാതിരുന്നവൻ !!!!
ഒടുവിൽ... നികുംഭിലയുടെ യജ്ഞപുണ്യം നൽകേണ്ട,  
അമരത്വം പോലും,  പത്നിയുടെ രക്ഷയ്ക്കായ്... 
സ്വയം ത്യജിച്ച മഹാധീരൻ... !!!
രാവണന്റെ ഉയിരെയ്‌തെടുത്തിട്ട്, രാമൻ സീതക്കു നൽകിയതെന്ത്?  
അഗ്നിയിൽ കുളിച്ചിട്ടും മായാത്ത,  അശുദ്ധിയുടെ കറ വീണ പരിത്യാഗമല്ലേ?? !! 
ഹേ രാവണാ..!! നിന്റെ കോട്ടയിൽ.. അവൾ.. ജാനകി... സുരക്ഷിതയായിരുന്നു...!! 
ആദരണീയയും.!!!. പിന്നെ നിനക്കവൾ അമൂല്യവുമായിരുന്നു..!!!. 
രാമായണമല്ല കൂട്ടരേ.... "രാവണായനം"
ഇനി ആരാണത് മാറ്റിയെഴുതുക??

No comments:

Post a Comment