Wednesday, 26 November 2014

പൂച്ച



എന്റെ മുന്നിലെ കല്‍ വിളക്കിലെ എണ്ണ കുടിച്ചു തീര്‍ത്ത് 
തിരിത്തുമ്പിലിരുട്ടു തുപ്പി വച്ച് 
തീക്കണ്ണ് തുറിപ്പിച്ച്‌ 
പാഞ്ഞു പോയതാരാണ് ?
അതിന്റെ കൂര്ത്ത നഖങ്ങളാഴ്ന്നു 
എന്റെ പാദങ്ങള്‍
കൊഴുത്ത ചോരയും
ഇറച്ചിതുണ്ടുകളും ചര്‍ദ്ദിച്ചു 
ആ ദുഗര്‍ന്ധത്തില്‍ എന്റെ സിരകൾ മരവിച്ചു. 

ഇഴഞ്ഞും പിടഞ്ഞും അതില്‍ നിന്നൂര്ന്നു രക്ഷപെട്ട ഞാൻ 
തിരിത്തുമ്പിലെ നാളമായ് 
മോര്‍ച്ചറിയില്‍തെളിഞ്ഞു 
കരണ്ട് വറ്റിയിരുണ്ടുപോയ ബള്‍ബിനുതാഴെ 
അപമാനിക്കപ്പെട്ട എന്റെ പാവം ജഡം ..
മൂര്‍ച്ചയേറുന്ന പല്ലും 
നഖങ്ങളും , അഗ്നി ചിതറൂന്ന കണ്ണുകളുമായ് 
എന്റെ പ്രേതമുണരുന്നത് കാണാൻ 
ഞാൻ കാത്തു .
കേടായ ശീതപ്പെട്ടിയിൽ പുഴുവരിച്ചപ്പോൾ 
ഞാനറിഞ്ഞു പ്രേതവും വെറും പഴങ്കഥ..
ഇപ്പോൾ ഞാൻ പായുകയാണ് 
കണ്ണും കാതുമില്ലാതെ കാഴ്ചയും കേൾവിയും 
അറിയുന്ന എന്റെ ജീവനാളമണയ്ക്കാൻ 
പഴയ പൂച്ചയെ തേടി ...

No comments:

Post a Comment