ചെറിയമ്മ മരിച്ചു
..
ആരോടുമൊന്നും
പറയാതെ
ആരെയും നോവിക്കാതെ
ഒരുറക്കത്തില്‍
താണ് താണ്
മരണത്തിലേക്ക് പോയി
.
ആരും കരഞ്ഞില്ല
പെറ്റ് പോറ്റിയ ഒരു
പിടി മക്കളും
അതിലൊരുപാടു
കൊച്ചുമക്കളും
ചുറ്റും
നിരന്നെങ്കിലും
ആര്‍ക്കും കണ്ണു
നനഞ്ഞില്ല .
ആരുമല്ലാത്ത
കൊണ്ടാവും
എന്‍റെ കണ്ണു
നനഞ്ഞത്.
ചെറിയമ്മയെന്നു
വെറുതേ
വിളിച്ചു
പോയിട്ടാവാം
എന്‍റെ നെഞ്ചു
പിടഞ്ഞത് .
പണ്ടൊരു
വെള്ളപ്പൊക്കത്തില്‍
ഒലിച്ചുപോയ
സ്വപ്നങ്ങളെ
കുറിച്ച്
എന്നോടാണവര്‍
പറഞ്ഞത്..
പാതിയും മുങ്ങിയ
കുടിലിലെ
പത്തായപ്പുറത്ത്
നനഞ്ഞു വിറച്ചിരുന്ന
ആദ്യ രാവിനെ
കുറിച്ചവര്‍
പറഞ്ഞതും എന്നോടാണ്.
താലിക്കയറാല്‍
കെട്ടിയിട്ട്
കടിച്ചു കുടഞ്ഞ
ചെന്നായെപ്പറ്റി.
പിന്നതിന്‍റെ
ചോരയാണെങ്കിലും
അമ്മയെന്നാദ്യം
വിളിച്ച,
ഒടുവിലേതോ
നിധിക്കായ് ആരോ
ബലിയാക്കിയ
കടിഞ്ഞൂല്‍
കിടാവിനെ പറ്റി.
ഒടുവിലവര്‍
ചിരിച്ചു ..
“കരയാന്‍ മറന്നു
പോയ് കുഞ്ഞേ
കാണ്‌വാനാരുമില്ലെങ്കില്‍
പിന്നെന്തിനീ
കണ്ണുനീര്‍
പൊട്ടിയെന്നെല്ലാരും
വിളിച്ചു
പെറ്റില്ലേ
പിന്നെയും വേറെ?
ചത്തുപോയതിനായ്
പിന്നെന്തിനു കണ്ണു
നീര്‍?
പൊട്ടിയായതാണ്;വായും
ചെവിയും മൂടി.
പെണ്ണിനക്കാലം
വിധിച്ചത്
വെറും മൌനമല്ലാതെന്തോ?”
ആ മൌനം പിളര്‍ക്കാന്‍
ആളല്ല ഞാന്‍
പക്ഷെ ,ഞാനറിയുന്നു
പിന്നുള്ളതെല്ലാം
ഒരേ കഥ.
പാതിയിലെവിടെയോ
ചെന്നായ്
പിരിഞ്ഞുപോയ്.
കാലം ബാക്കി വച്ച
മക്കളോ പൊട്ടിയെ
കണ്ടെന്നു
നടിച്ചില്ല.
ആരെയും നോവിക്കാ
തോരരവയറിന്‍
കടം പോക്കി
ജീവന്‍ പോകും വരെ
പാവം ചെറിയമ്മ.
ഒടുവില്‍ ഒരു
മാവിന്‍ കൊമ്പ്
പോലും
മുറിക്കാനിട നല്‍കാതെ
ചിരട്ടയിലും
ചകിരിയിലുമെരിഞ്ഞ്
ചെറിയമ്മയില്ലാതെയായ്
..
ചിതയണഞ്ഞില്ല
,എങ്കിലും
പിരിഞ്ഞു
പോയെല്ലാവരും .
ഒടുവിലാ മുളവാതില്‍
ചാരി പടിയിറങ്ങവേ
ഓര്‍ത്തുപോയ്.
പാവം തനിച്ചല്ലേ?
സാരമില്ല.
കല്യാണപ്പുടവമാറാതെ
പത്തായപ്പുറത്തൊറ്റക്കിരുന്നു
പൊങ്ങിവരുന്ന
മലവെള്ളം കണ്ടു
കരഞ്ഞ
പതിനാലുകാരിയല്ലല്ലോ?
വെറും പൊട്ടി !
തനിച്ചിരുന്നോട്ടെ.
No comments:
Post a Comment